കൊച്ചി; രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്തും പെട്രോളിന് നൂറു രൂപ കടന്നു.
എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറു കടന്നത്. നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന് വില. കൊച്ചി നഗരത്തിൽ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമായാണ് വർധിച്ചത്. കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.
ജൂൺ മാസത്തിൽ മാത്രം 17 തവണയാണ് ഇന്ധന വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണയാണ് ഇന്ധന വില കൂട്ടിയത്