Thu. Apr 25th, 2024

റോ‍ഡിലെ കുഴി അടയ്ക്കാൻ ആവശ്യപ്പെട്ട് 28 തവണ കത്തയച്ചിട്ടും നടപടിയില്ല; പൊട്ടിത്തെറിച്ച് മന്ത്രി

By admin Jul 4, 2021 #news
Keralanewz.com

കോഴിക്കോട്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിൽ കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നതല യോഗത്തിലാണ് മന്ത്രി രൂക്ഷമായി പ്രതികരിച്ചത്. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്നും ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.

2018 ഏപ്രിലിൽ കരാർ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരി പാത. എന്നാൽ കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിർമ്മാണ പ്രവൃത്തികൾ നടന്നിട്ടില്ല. മാത്രമല്ല നിലവിലെ റോഡിൽ നിറയെ കുഴികളുമാണ്. ഇതേത്തുടർന്നാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ കമ്പനി അധികൃതരുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി രോഷാകുലനായത്.

കരാറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവർത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. ബൈപാസിലെ കുണ്ടും കുഴികളും  സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കരാറുകാരനോട് നിർദ്ദേശിച്ചു. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു. 

അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മുറിച്ചു മാറ്റേണ്ട മരങ്ങൾ അടിയന്തരമായി മുറിക്കാനും നിർദ്ദേശം നൽകി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ  തീരുമാനിക്കാൻ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.

മന്ത്രിമാരായ എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എംകെ രാഘവൻ എംപി, എംവി ശ്രേയാംസ് കുമാർ എംപി, എംഎൽഎമാരായ പിടിഎ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കലക്ടർ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Facebook Comments Box

By admin

Related Post