Kerala News

ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: മകളും മരിച്ചു

Keralanewz.com

കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇടുക്കി പുറ്റടിയില്‍ തിങ്കള്‍ പുലര്‍ച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്.
വണ്ടന്‍മേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകള്‍ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.


ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കിടപ്പുമുറിയില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ മാതാപിതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടര്‍ന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണു മരണകാരണമെന്നുള്ള സന്ദേശം വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രന്‍ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയില്‍ ജ്യോതി സ്‌റ്റോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രന്‍.


പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണു നാട്ടുകാര്‍ ഓടിക്കൂടിയത്. ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചില്‍കേട്ട് അയല്‍ക്കാര്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നതിനാല്‍ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു

Facebook Comments Box