Tue. May 21st, 2024

ചേര്‍ത്തല എസ്‌എച്ച്‌ നഴ്സിങ് കോളേജ് ലൈംഗിക അധിക്ഷേപ പരാതി: വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

By admin May 11, 2022 #news
Keralanewz.com

ആലപ്പുഴ: ചേര്‍ത്തല എസ്‌എച്ച്‌ നഴ്സിംഗ് കോളേജ് വിവാദത്തില്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ടാഴ്ചക്കകം മാനേജ്മെന്‍റ് നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പിടിഎ യോഗത്തില്‍ നഴ്സിംഗ് കൗണ്‍സിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 21-ന് വീണ്ടും പി ടി എ യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കപ്പെട്ടോ എന്ന് വിലയിരുത്തും. വൈസ് പ്രിന്‍സിപ്പലിന്റെ നടപടി നഴ്സിങ് കൗണ്‍സില്‍ 13 ന് ചര്‍ച്ച ചെയ്യും. തുടര്‍ നടപടിക്കായി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.

ചേര്‍ത്തല എസ്.എച്ച്‌. നഴ്സിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു. പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളെ ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗണ്‍സില്‍ അംഗം ബീന വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഒരു പരിഷ‍്കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായത്. തെറ്റുപറ്റിയെന്നാണ് വൈസ് പ്രിന്‍സിപ്പാള്‍ മൊഴി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേര്‍ത്തല എസ്‌എച്ച്‌ നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച്‌ നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

‘ഒരുമിച്ച്‌ പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതി’. നഴ‍്സസ് ആന്‍ഡ് മിഡ്‍വൈവ്സ് കൗണ്‍സില്‍ ആറാം തിയതി കോളേജില്‍ നടത്തിയ പരിശോധനയില്‍ മൂന്നാം വര്‍ഷ, നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള തരത്തില്‍ ഞെട്ടിക്കുന്നതാണ് ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയില്‍ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന്‍ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍്ലറ്റും വൃത്തിയാക്കണം. അവധി ദിനത്തില്‍പ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാല്‍ പിഴ ഈടാക്കുന്നതാണ് ഇവിടുത്തെ പതിവ്.

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണം. മൊബൈല്‍ ഫോണ്‍ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂര്‍ മാത്രമാണ്. ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ടു മുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സര്‍വകലാശാലയുടെ കൂടി ഇടപെടല്‍ കൗണ്‍സില്‍ തേടിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ സര്‍വകലാശാലയിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ‍്സസ് കൗണ്‍സിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്

Facebook Comments Box

By admin

Related Post