തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് രണ്ട് ദിവസത്തിനകം കെ ഫോണ്‍ എത്തിയ്ക്കുമെന്ന് കമ്പനി. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണവും മറ്റും നിര്‍ണ്ണയിക്കുന്നതെന്നും, ഇനി കാലതാമസം ഉണ്ടാവില്ലെന്നും കെ ഫോണ്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കാലങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ ഫോണ്‍. പ്രഖ്യാപനം നടന്നിട്ട് കാലങ്ങള്‍ കഴിഞ്ഞു പോയിട്ടും പദ്ധതി ജനങ്ങളിലേക്ക് എത്താത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. തുടര്‍ന്ന്, പദ്ധതി വേഗത്തിലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കെ ഫോണ്‍ പദ്ധതി തയ്യാറാക്കുന്നത് 100 മുതല്‍ 500 കുടുംബങ്ങളെ വരെ ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായി ഇന്റര്‍നെറ്റ് സേവനം മൂന്ന് വര്‍ഷത്തിലേറെയായി നല്‍കുന്നവരില്‍ നിന്ന് കെ ഫോണ്‍ ടെന്റര്‍ വിളിച്ചിരുന്നു. ഒന്‍പത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കപ്പട്ടിക 30 പേര്‍ പങ്കെടുത്ത ടെന്ററില്‍ നിന്ന് തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്
ഒരു ജില്ലയിൽ ഒരു സേവന ദാതാവിനെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് പോകുക. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താൻ തയ്യാറാക്കിയ മാനദണ്ഡങ്ങൾ തദ്ദേശ ഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബിപിഎൽ കുടുംബങ്ങളിൽ തന്നെ എസ്ഇഎസ്ടി പിന്നോക്ക വിഭാഗങ്ങൾക്കും പഠിക്കുന്ന കുട്ടികളുള്ള വീടുകൾക്കുമെല്ലാം മുൻഗണന നൽകി പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം അന്തിമ പട്ടിക തയ്യാറാക്കി കെ ഫോണിന് കൈമാറുമെന്നാണ് തദ്ദേശ വകുപ്പ് അറിയിക്കുന്നത്. ഈ മാസം അവസാനം കണക്ഷൻ നൽകി തുടങ്ങാനാകുമെന്നാണ് അവകാശ വാദം