ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് ആറുമണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ളതാകും പുതിയ മന്ത്രിസഭയെന്നാണ് സൂചന. കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഒബിസി വിഭാഗത്തില്‍നിന്ന് 24 പേര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കും. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ നിന്ന് ആറ് മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി, എല്‍ജെപി നേതാവ് പശുപതി പരാസ് തുടങ്ങിയവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍. പുനഃസംഘടനയോടെ മന്ത്രിമാരുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയും ഉയരും. പിഎച്ച്ഡി, എംബിഎ, ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും.