കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡിആർഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്
ട്രോളി ബാഗിൻറെ രഹസ്യ അറയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ സമീപ കാലത്തു നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിതെന്ന് അധികൃതർ. ഈ മയക്ക് മരുന്ന് എവിടേക്കാണു കൊണ്ടു വന്നതെന്നു വ്യക്തമായിട്ടില്ല. കേരളത്തിൽ വിതരണം ചെയ്യാനായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അടുത്ത കാലത്തായി കേരളത്തിലേക്കും കേരളം വഴിയും മയക്കു മരുന്ന് കടത്ത് ഏറെ വർധിച്ചിട്ടുണ്ട്