കൊണ്ടോട്ടി: മുക്കുപണ്ടം നല്‍കി സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 2.2 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍കൂടി പിടിയിൽ. വേങ്ങര കൂരിയാട് പാലശ്ശേരിമാട് കെ. ഷംസുദ്ദീന്‍ (34), മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പി. മുനീര്‍ (40) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കാടാമ്പുഴ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (30) നേരത്തേ പോലീസ് പിടിയിലായിരുന്നു.
ബാങ്കിലെ സ്വര്‍ണം പരിശോധിക്കുന്നയാളും കസ്റ്റഡിയിലായിട്ടുണ്ട്. പുളിക്കലിലെ സ്വകാര്യ ബാങ്കില്‍നിന്നാണ് 2.2 ലക്ഷം രൂപ തട്ടിയത്. കൊണ്ടോട്ടിയിലെ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം എടുത്തുതരാമെന്ന് പറഞ്ഞ് ഇവിടെനിന്ന് പണം വാങ്ങുകയായിരുന്നു. കൊണ്ടോട്ടിയിലെ ബാങ്കില്‍നിന്ന് പണയം സ്വര്‍ണം വീണ്ടെടുത്ത മട്ടില്‍ മുക്കുപണ്ടം നല്‍കുകയും ചെയ്തു. ബാങ്ക് ജീവനക്കാര്‍ മുഹമ്മദ് ഫൈസലിനൊപ്പം കൊണ്ടോട്ടിയിലെ ജുവലറിയില്‍ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലാക്കിയത്.
സംഭവത്തിന് പിന്നിൽ ആസൂത്രിതമായി മുക്കുപണ്ട തട്ടിപ്പ് നടത്തുന്ന സംഘമാണെന്നാണ് സൂചന. ഈ ദിശയിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം. ഇപ്പോള്‍ പിടിയിലായവര്‍ തട്ടിപ്പിന്റെ സൂത്രധാരന്മാരാണെന്നാണ് സൂചന. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊാർജിതമാക്കിയിരിക്കുകയാണ് പോലീസ്