തൃശൂര്‍: ഫ്ലാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി.
തൃശൂര്‍ പെരിങ്ങനം പൊലീസ് കസ്റ്റഡിയിലുള്ള ഹമ്മര്‍ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച് തൃശൂര്‍ ആര്‍ടിഓ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്നുള്ള തിരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ്.
അതേസമയം പ്രതി നിഷാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിരിരുന്നു. സഹ തടവുകാരന്‍റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണില്‍ നടന്ന സംഭവത്തില്‍ സഹതടവുകാരനായ നസീര്‍ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായിരുന്നു. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.
വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനു എന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ പുതിയ കേസ്. നസീര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നതെങ്കിലും. കേസെടുത്തത് ഈ മാസം രണ്ടിനുമായിരുന്നു. ഇതാണ് പൊലീസും ജയില്‍ അധികൃതരും സംശയം ആരോപിക്കുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീര്‍. ഈ ബ്ലോക്കില്‍ ജോലിക്കു പോകുന്നയാളാണ് തടവുകാരനായ ബിനു. ജയില്‍ ബാര്‍ബര്‍ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാന്‍ വച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്ന് പറഞ്ഞ് നസീര്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു