മെക്‌സിക്കോക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ മെസി അക്ഷരാർത്ഥത്തിൽ അവതരിക്കുക തന്നെയാണ് ചെയ്‌തത്. മത്സരത്തിന്റെ ആദ്യപകുതിയിൽ യാതൊരു പ്രതീക്ഷയും നൽകാതിരുന്ന അർജന്റീന രണ്ടാം പകുതിയിൽ ഒന്നു മെച്ചപ്പെട്ടെങ്കിലും മത്സരം വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്ക് ഇല്ലായിരുന്നു. എന്നാൽ ലയണൽ മെസി അറുപത്തിനാലാം മിനുട്ടിൽ ബോക്‌സിന്റെ പുറത്തു നിന്നും ഉതിർത്ത വെടിയുണ്ട മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു. വിജയത്തിലേക്കുള്ള ദൂരം കൂടുതലാണെന്നു കരുതിയിരുന്ന അർജന്റീന ആരാധകർ അതോടെ നിറഞ്ഞ സന്തോഷത്തിന്റെ വൈകാരികമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്‌തു.
ആരാധകർക്ക് മാത്രമല്ല, അർജന്റീന സഹപരിശീലകനും മെസിയുടെ ബാല്യകാല ഹീറോയും ആരാധനാപാത്രവുമായിരുന്ന പാബ്ലോ അയ്മർക്കും ആ ഗോൾ അതേ അവസ്ഥ തന്നെയാണ് സമ്മാനിച്ചത്. മെസിയുടെ ഗോൾ പിറന്നതോടെ അത്രയും നേരം പിടിച്ചു നിർത്തിയിരുന്ന ടെൻഷനുകൾ മുഴുവൻ അയച്ചു വിട്ട അയ്മർ ടീം ബെഞ്ചിലിരുന്ന് തന്റെ വികാരങ്ങളും കണ്ണീരും അടക്കിപ്പിടിക്കാൻ പാടുപെടുകയായിരുന്നു. പരിശീലകനായ ലയണൽ സ്‌കലോണി തന്റെ ചെവിയിൽ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ആ ഗോൾ നൽകിയ മാസ്മരികമായ അനുഭവത്തിൽ മുഴുകി നിൽക്കുന്ന പാബ്ലോ അയ്‌മറെയാണ് ആ സമയത്ത് മുഴുവൻ കണ്ടത്.
റിവർപ്ലേറ്റിലൂടെ സീനിയർ കരിയറിന് തുടക്കമിട്ട പാബ്ലോ അയ്‌മർ യൂറോപ്പിൽ വലൻസിയ, സരഗോസ, ബെൻഫിക്ക തുടങ്ങിയ ടീമുകൾക്കെല്ലാം വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനു വേണ്ടി അമ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയിട്ടുള്ള അയ്‌മർ വലന്സിയക്കൊപ്പം രണ്ടു ലാ ലിഗ കിരീടങ്ങളും യുവേഫ കപ്പും യുവേഫ സൂപ്പർകപ്പും നേടിയിട്ടുള്ള താരമാണ്. അർജന്റീന അണ്ടർ 17 ടീമിന്റെ പരിശീലകനായിരുന്ന അയ്‌മർ 2018ലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായി എത്തുന്നത്.
മത്സരത്തിൽ വിജയം നേടിയതോടെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാമെന്ന പ്രതീക്ഷകൾ സജീവമാക്കി. അതിനായി അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും ഇന്നലത്തെ വിജയം ഉപകരിക്കും. കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യയെ കീഴടക്കി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പോളണ്ടാണ് അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. കായികശേഷിയിൽ ഏറെ മുന്നിലുള്ള അവരുമായുള്ള മത്സരം അർജന്റീനക്ക് അത്രയധികം എളുപ്പമാകില്ലെന്നുറപ്പാണ്.