സ്പീക്കര്‍ എ എൻ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഷംസീറിന്റെ പേരെടുത്ത് പറയുന്നത് യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയാണെന്നും ഞങ്ങള്‍ സ്വീകരിച്ചത് പാര്‍ട്ടിയുടെ നിലപാടാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.
ഷംസീറിന്റെ പേരെടുത്ത് പറയുന്നത് യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാമുണ്ട്. കേരളത്തിലെ വിശ്വാസി സമൂഹം ഏറ്റവുമധികം ഉള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലാണ്, പ്രത്യേകിച്ച് ഹിന്ദു സമൂഹം. സ്പീക്കര്‍ പറഞ്ഞത് രാഷ്ട്രീയമല്ല ശാസ്ത്രം മാത്രം. സ്പീക്കര്‍ക്ക് എന്താണ് ശാസ്ത്രം സംസാരിച്ചുകൂടെ. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം വന്നാല്‍ പാര്‍ട്ടി നേരിടും. മനുഷ്യര്‍ക്ക് ശാസ്ത്രബോധം വേണം. ആ ശാസ്ത്രബോധത്തിന് എതിരെ നില്‍ക്കുന്നവരെ വേണം ആദ്യം എതിര്‍ക്കാൻ. ഗണപതി മിത്ത് തന്നെയാണ്, അതിനെ അങ്ങനെ തന്നെ കാണണം. ഗണപതി ഉണ്ടായത് പ്ലാസ്റ്റിക് സര്‍ജറി മൂലമാണെന്ന് പറഞ്ഞത് ഷംസീര്‍ അല്ല പ്രധാനമന്ത്രി ആണ്’, ഗോവിന്ദൻ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.