കണ്ണൂര്‍: സ്പീക്കർ ഷംസീറിന്റെ മിത്ത് പരാമര്‍ശ വിവാദത്തില്‍ ഒരു തരത്തിലുള്ള മലക്കം മറിച്ചിലുകളും നടത്തിയിട്ടില്ലെന്നും മിത്ത് മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ .
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെയോ വിശ്വാസത്തെയോ ഒരുകാലത്തും സിപിഎം എതിര്‍ത്തിട്ടില്ല. മിത്തിനെ മിത്തായി കാണണമെന്ന് പറയുന്പോള്‍ തന്നെ വിശ്വാസമായി കണ്ട് ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ബഹുമാനം പുലര്‍ത്തുന്ന പാര്‍ട്ടി കൂടിയാണ് സിപിഎം.
അതേസമയം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും പാര്‍ട്ടിക്കില്ല. ശബരിമല വിഷയം വോട്ടാക്കി മാറ്റാൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കേരളത്തില്‍ വോട്ടര്‍മാര്‍ നല്‍കിയത്. മതനിരപേക്ഷ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേരളത്തില്‍ ബിജെപിയുടെ വര്‍ഗീയത വിലപ്പോവില്ല. സ്പീക്കര്‍ക്കെതിരേ സംഘപരിവാര്‍ മുദ്രാവാക്യം വിളിച്ച് മുറവിളി കൂട്ടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. അവര്‍ ഗണപതിയെ വിശ്വാസത്തിന്‍റെ ഭാഗമായല്ല, വോട്ടിനുള്ള തന്ത്രമായാണ് കാണുന്നതെന്നും ജയരാജൻ ആരോപിച്ചു.