മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വെബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപഭാവിയിൽ ഡിജിറ്റൽ കറൻസി ആരംഭിക്കാൻ കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. മൊത്ത, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കും. എന്നാൽ, ഇത് നടപ്പിലാക്കുന്നതിന് ആർബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് എന്നിവ പോലുള്ള സുപ്രധാന നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്.
ഡിജിറ്റൽ കറൻസി സമാരംഭിക്കുന്നതിലെ അപകടസാധ്യതകളും അതിന്റെ നേട്ടങ്ങളും സംബന്ധിച്ച് നിരവധി ചർച്ചകളും പഠനങ്ങളും ആവശ്യമാണ്. ആർബിഐയുടെ ഡിജിറ്റൽ കറൻസി നിലവിലുളള കറൻസി നോട്ടുകളിൽ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെർച്വൽ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി.