തിരുവനന്തപുരം : സഹകരണ ബാങ്കുകളുടെ ക്രമക്കേട് പരിശോധിക്കാൻ സഹകരണ വിജിലൻസ് സംവിധാനം ശക്തമാക്കുന്നു. ഇതിന് നേതൃത്വം നൽകാൻ സംസ്ഥാനതലത്തിൽ ഡി.ഐ.ജി.യെയും മൂന്നു മേഖലകളിലായി എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. സഹകരണവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസിനെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഇതിന് സഹകരണ നിയമത്തിൽ ഭേദഗതി വരുത്തും. വി.എസ്. സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് സഹകരണ പോലീസ് വിജിലൻസ് സംവിധാനം കൊണ്ടുവന്നത്. എന്നാൽ, പോലീസ് പരിശോധന വരുന്നതിനെ വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തു. പിന്നീടുവന്ന യു.ഡി.എഫ്. ഇത് നിർജീവമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇതേ അവസ്ഥതന്നെയായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് വിജിലൻസിനെ ശക്തിപ്പെടുത്താൻ വീണ്ടും തീരുമാനിച്ചത്. ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മേഖലാ വിജിലൻസ് സംഘത്തിന് പരാതിയിൽ നേരിട്ട് ഇടപെടാനുള്ള വ്യവസ്ഥയാണ് കൊണ്ടുവരിക. ഇവർക്ക് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിനൽകുന്നത് സഹകാരികളുടെ അഭിപ്രായംകൂടി കേട്ടശേഷമായിരിക്കും