തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ സംസ്ഥാനത്ത് ഇന്നുമുതൽ പ്രതിരോധ കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ പൂർണമായും മുടങ്ങും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്. ബാക്കി ജില്ലകളിലും വാക്‌സിൻ കുറവാണ്.
അതേസമയം സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണത്തിനു തടസ്സമുണ്ടാകില്ല. കൂടുതൽ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിൻ തീർന്ന വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് വിതരണം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഐസിഎംആർ സിറോ സർവേ അനുസരിച്ച് കേരളത്തിൽ 57% പേർക്ക് കോവിഡ് വന്നിട്ടില്ല. അതുകൊണ്ടു കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 60 ലക്ഷം ഡോസ് വാക്സിനാണ് അടുത്ത മാസത്തേക്ക് വേണ്ടത്. 30 ലക്ഷം ഡോസ് വാക്‌സിൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 22 ലക്ഷവും രണ്ടാം ഡോസുകാർക്ക് വേണ്ടി വരുന്നതിൽ 8 ലക്ഷം പേർക്കേ പുതുതായി ആദ്യ ഡോസ് നൽകാനാകൂ