വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് പിടിച്ചെടുത്ത ഏകദേശം 1.1 ദശലക്ഷം വെടിയുണ്ടകള്‍ യുക്രെയ്നിലേക്ക് യു.എസ് അയച്ചു കൊടുത്തതായി സൈന്യം അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് സെൻട്രല്‍ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യെമനിലേക്ക് പോകുകയായിരുന്ന കപ്പലില്‍ നിന്നാണ് ഈ വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. യുക്രയ്ന് യു.എസ് പരസ്യമായി ആയുധങ്ങള്‍ നല്‍കുന്നുവെന്ന റഷ്യൻ ആരോപണത്തിനിടെയാണ് സെന്റ്കോമിന്റെ ഈ വെളിപ്പെടുത്തല്‍. മേഖലയില്‍ ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാര്‍ഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവര്‍ത്തിക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് സെന്റ്കോം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍, ഉക്രെയ്നിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിന് ഇറാൻ റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്തതായി യു.എസ് അടക്കം ശക്തികള്‍ ആരോപിച്ചിരുന്നു.