വാഷിങ്ടണ്‍: ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന് കിട്ടിയത് എട്ടിന്റെ പണി . ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ ആദ്യം പിന്തുണച്ച് രംഗത്തെത്തിയത് ഇറാനായിരുന്നു
ഇതാകട്ടെ, പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയില്‍ കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ഒന്നടങ്കം ബൈഡനെതിരെ രംഗത്തുവന്നു.
ആഴ്ചകള്‍ക്ക് മുമ്ബ് ഇറാനും അമേരിക്കയും ചര്‍ച്ച നടത്തുകയും കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. തടവുകാരെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. ഇറാനില്‍ തടവിലുള്ള അഞ്ച് അമേരിക്കക്കാരെ കരാറിന്റെ ഭാഗമായി വിട്ടയച്ചു. അമേരിക്കയില്‍ തടവിലുള്ള അഞ്ച് ഇറാന്‍കാരെ വിട്ടയക്കാന്‍ അമേരിക്ക തയ്യാറാകുകയും ചെയ്തു.
ഇതിന് പുറമെ, എണ്ണ ഇടപാടുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയില്‍ തടഞ്ഞുവച്ച ഇറാന്റെ പണം വിട്ടുകൊടുക്കാന്‍ അമേരിക്ക തയ്യാറായി. 600 കോടി ഡോളറാണ് വിട്ടുകൊടുത്തത്. എന്നാല്‍ ഇറാന് നേരിട്ട് കൈമാറാന്‍ അമേരിക്ക തയ്യാറായില്ല. പകരം ഖത്തറിലെ കേന്ദ്രബാങ്കിലേക്കാണ് പണം കൈമറിയത്. ഇവിടെ നിന്ന് ഇറാന് എടുക്കാമെന്നായിരുന്നു കരാര് .
ഇറാന് യഥേഷ്ടം പോലെ പണം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. മരുന്ന്, ഭക്ഷണം പോലുള്ള മാനുഷിക മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് മാത്രമേ ഈ 600 കോടി ഡോളര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് അമേരിക്ക ഉപാധി വച്ചിരുന്നു. ഇറാന്‍ അംഗീകരിക്കുകയും ചെയ്തു. മധ്യസ്ഥത വഹിച്ച ഖത്തറിലെ ബാങ്കിലേക്ക് പണം എത്തിയെങ്കിലും പണം വീണ്ടും മരവിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ബാങ്കിലെത്തിയ പണം മരവിപ്പിച്ചിരിക്കുന്നത്. അമേരിക്കയും ഖത്തറും ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പണം ഇറാന് പിന്‍വലിക്കാന്‍ പറ്റില്ല. ഇറാന്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് ഉപയോഗിക്കുമെന്ന ആശങ്കയാണ് പണം വീണ്ടും തടഞ്ഞുവയ്ക്കാന്‍ കാരണം.
ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്റെ പിന്തുണ കിട്ടിയെന്ന് ഹമാസ് പറഞ്ഞുവെന്നായിരുന്നു യുദ്ധം തുടങ്ങിയ വേളയില്‍ വന്ന വാര്‍ത്ത. ഹമാസിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് ഇറാന്‍ നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ഇടപെടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള ലബ്‌നാനിലെ ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി.
ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജോ ബൈഡനാണ് എന്ന് അദ്ദേഹത്തിന്റെ എതിരാളികളായ റിപബ്ലിക്കന്‍ നേതാക്കല്‍ കുറ്റപ്പെടുത്തി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിമര്‍ശനവുമായി രംഗത്തെത്തി. പണം ഇറാന് കിട്ടിയതോടെയാണ് ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ പണം ഇറാന് ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡയാമോയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.