പെരുമഴ പെയ്തിറങ്ങിയ ഒക്ടോബര്‍; തുലാ പെയ്ത്തില്‍ തലസ്ഥാനത്ത് ഇരട്ടിയിലേറെ മഴ, ഓരോ ജില്ലയിലെയും കണക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍.
ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ മാസത്തില്‍ മുഴുവൻ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു.
പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍( ഒക്ടോബര്‍ -ഡിസംബര്‍ ) മൊത്തത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. എന്നാല്‍, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവര്‍ഷത്തില്‍ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കില്‍ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരുമെന്നാണ് സൂചന. ഏറ്റവും ഒടുവില്‍ കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. നാളെ പ്രത്യേകിച്ച് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ചിക്രവാതചുഴിയുടെ സാന്നിധ്യമുള്ളതാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിര്‍ത്തുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതില്‍ തന്നെ ഒക്ടോബര്‍ 25 & 29 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.