ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച അതിപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴി വരുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ഈ വര്‍ഷം ആദ്യം ആരംഭിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി (ഐഎംഇഇസി) വിപുലമായ റെയില്‍വേ ശൃംഖലയിലൂടെ മുഴുവൻ പ്രദേശത്തെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്.
വാഷിംഗ്ടണില്‍ സന്ദര്‍ശനം നടത്തുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ. “ഹമാസ് ആക്രമണം നടത്തിയപ്പോള്‍ അവര്‍ ആക്രമിച്ചതിന്റെ ഒരു കാരണം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് – ഇതിന് എന്റെ പക്കല്‍ തെളിവില്ല; എന്റെ സഹജാവബോധം എന്നോട് പറയുന്നതാണിത് – ഇസ്രായേലിനുള്ള പ്രാദേശിക ഏകീകരണത്തിലേക്കും മൊത്തത്തിലുള്ള പ്രാദേശിക ഏകീകരണത്തിലേക്കും ഞങ്ങള്‍ നടത്തിയ പുരോഗതിയാണ് കാരണം. എന്നാല്‍ ഞങ്ങള്‍ക്ക് ആ പ്രവൃത്തി ഉപേക്ഷിക്കാൻ കഴിയില്ല. “
ചൈനയുടെ പദ്ധതിക്ക് ബദലായി പലരും കാണുന്ന ഐഎംഇഇസി, യുഎസ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ജി20 ഉച്ചകോടിയില്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സാമ്ബത്തികമായും രാഷ്ട്രീയമായും സഹകരിക്കുന്നത് വലിയ മാറ്റം കൊണ്ടുവരുമെന്ന് ബൈഡൻ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് 1400 പേര്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴിയായിരിക്കാമെന്ന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ബൈഡൻ പറയുന്നത്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 6000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.