ഞങ്ങളുടെ ലക്ഷ്യം ഞങ്ങള്‍ നേടിക്കഴിഞ്ഞു ; യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേല്‍
ടെല്‍ അവീവ് : വെടിനിർത്തല്‍ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേല്‍. ഇറാൻ വെടി നിർത്തല്‍ കരാർ ധാരണയില്‍ എത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികരണം.
ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞു എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
12 ദിവസത്തെ സൈനിക നടപടിയിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ എല്ലാ ഭീഷണികളും ഒഴിവാക്കിയെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേല്‍ തങ്ങളുടെ യുദ്ധ ലക്ഷ്യം നേടിയതായി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭയെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തെയും നിരവധി സർക്കാർ കേന്ദ്രങ്ങളെയും ഇതിനകം തന്നെ ഇസ്രായേല്‍ നശിപ്പിച്ചു കഴിഞ്ഞു. ടെഹ്റാന്റെ ആകാശ നിയന്ത്രണവും ഞങ്ങള്‍ നേടി എന്നും ഇസ്രായേല്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റുമായി സഹകരിച്ച് വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നു. എന്നാല്‍ വെടിനിർത്തല്‍ കരാറിന്റെ ഏതൊരു ലംഘനത്തിനും വലിയ രീതിയിലുള്ള തിരിച്ചടി നല്‍കും എന്നും ഇസ്രായേല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ 4 മണി വരെ ഇറാനിയൻ നഗരങ്ങളില്‍ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഇസ്രായേലും ഇറാനും വെടിനിർത്തല്‍ കരാറിന് അംഗീകാരം നല്‍കുകയായിരുന്നു.
കരാറിനു മുൻപായി ഇറാൻ ഇസ്രായേലിനെ തിരിച്ചടിച്ചിരുന്നു. ഈ ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു