തിരുവനന്തപുരം :സംവിധായകൻ കമലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള ബ്രാഹ്മണസഭ പരാതി നല്‍കി. ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ വിമര്‍ശിക്കുന്നതുവഴി ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചെന്നാണ് കമലിനെതിരായ പരാതി.
ഇത്തരം പ്രസ്താവനകൾ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്നതാണെന്നും ഈ വിധത്തിലുള്ള പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും കേരള ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ, ജനറല്‍ സെക്രട്ടറി എൻ വി ശിവരാമകൃഷ്ണൻ എന്നിവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജയുണ്ടെന്നും ബ്രാഹ്മണനായി പുനര്‍ജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവര്‍ണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നുമായിരുന്നു കമല്‍ കൊല്ലത്ത് പറഞ്ഞത്.