Sun. May 5th, 2024

ഞാൻ എന്നും പലസ്തീനൊപ്പം ; നിലപാട് വ്യക്തമാക്കി -ശശി തരൂര്‍

Keralanewz.com

കോഴിക്കോട്: താൻ എപ്പോഴും ഫലസ്തീൻ ജനങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്തിയ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്‍റെ നിലപാടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

‘കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്‌ലിം ലീഗിന്‍റെ പലസ്തീൻ റാലിയില്‍ ഇവിടെ വന്ന് സംസാരിക്കാൻ അവസരം ലഭിച്ചു. ആ വേദിയില്‍ ഞാൻ പറഞ്ഞു, ഈ വിഷയം ഒരു മുസ്‌ലിം വിഷയം മാത്രമല്ല, ജനിച്ച മണ്ണില്‍ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യനുമുള്ളതാണ്. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ബോംബാക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്നമാണ്. അതുകൊണ്ടാണ് നമ്മള്‍ എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ ചിലര്‍ മനപ്പൂര്‍വമായി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. എന്‍റെ അന്നത്തെ 32 മിനിറ്റ് പ്രസംഗം ഇപ്പോഴും യുട്യൂബില്‍ കാണാം. അപ്പോള്‍ പറഞ്ഞതും അതിന് മുമ്പ് പറഞ്ഞതും അതിന് ശേഷം പറഞ്ഞതും എപ്പോഴും പലസ്തീൻ ജനങ്ങള്‍ക്കൊപ്പമാണെന്നാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്, അത് എന്‍റെയും നിലപാടാണ്. ‘ -തരൂര്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ വ്യക്തമാക്കി സാദിഖലി ശിഹാബ് തങ്ങള്‍. അധികാരമല്ല, നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുന്നതന്നെ് സാദിഖലി തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് ലീഗ് ബന്ധം വളരെ ശക്തമായി മുന്നോട്ട് പോകും. മുസ്‌ലിം ലീഗ് നിലപാടുളള പാര്‍ട്ടിയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ജീവിതം തന്നെ യു.ഡി.എഫിന് വേണ്ടി ഉഴിഞ്ഞുവെച്ചതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രസംഗത്തില്‍ പറഞ്ഞു. പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പ്രതിസന്ധികള്‍ വന്ന് ഭൂമി കുലുങ്ങിയിട്ടുണ്ട്. അപ്പോള്‍ ഒന്നും മാറ്റത്തെ കുറിച്ച്‌ ചിന്തിച്ചിട്ടില്ല. ഇന്ത്യയില്‍ മതേതരത്വത്തിെൻറ വെന്നിക്കൊടി പാറിക്കണമെങ്കില്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നുണ്ടോയെന്നാണ് ഞങ്ങള്‍ ചോദിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ റാലിയോടെ കോൺഗ്രസും ലീഗുമായുളള പടലപിണക്കങ്ങൾക്ക് ശമനമാകും എന്ന ആശ്വാസത്തിലാണ് ഇരു പാർട്ടികളും .

Facebook Comments Box

By admin

Related Post