ഹൈദരാബാദ്: രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി.
നാമ്ബള്ളിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ആര്‍.എസും രാജ്യത്തുടനീളം വിദ്വേഷം പടര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
“അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ച് എനിക്ക് രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചു. ലോക്സഭ അംഗത്വം റദ്ദാക്കി. സര്‍ക്കാര്‍ വസിതി ഒഴിയേണ്ടിവന്നു. എന്നാല്‍ അതെനിക്ക് ആവശ്യമില്ലന്നാണ് ഞാൻ പറഞ്ഞത്. കാരണം എന്‍റെ വീട് രാജ്യത്തെമ്ബാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ്. പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതില്‍ എനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല” – രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയെ കേന്ദ്രത്തില്‍ തോല്‍പ്പിക്കണമെങ്കില്‍ ആദ്യം, ബി.ആര്‍.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ തെലങ്കാനയില്‍ തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ആര്‍.എസും ബി.ജെ.പിയും എ.ഐ.എം.ഐ.എമും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരേപിച്ചു.
ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാറാണ് കെ.സി.ആറിന്‍റെതെന്നും എന്നാല്‍ ഏതെങ്കിലുമൊരു കേസ് അദ്ദേഹത്തിനെതിരെ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇ.ഡി, സി.ബി.ഐ, ആദായനികുതി എന്നിങ്ങനെയുള്ള അന്വേഷണ ഏജൻസികളൊന്നും കെ.സി.ആറിന്‍റെയോ എ.ഐ.എം.ഐ.എമിന്‍റെയോ പിന്നാലെ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.