ചാവക്കാട് : ചാവക്കാട് ബീച്ചില്‍ മാസങ്ങള്‍ക്ക് മുൻപ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് എൻ.കെ.അക്ബര്‍ എം.എല്‍.എ അറിയിച്ചു.
സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ജാഗ്രതാ നിര്‍ദേശമനുസരിച്ച് ഉയര്‍ന്ന തിരമാല ഉള്ളതിനാല്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. രാവിലത്തെ വേലിയേറ്റത്തിന്റെ ഭാഗമായി തിരമാലകള്‍ ശക്തമായിരുന്നതിനാല്‍ അഴിച്ചുമാറ്റാനായില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിച്ചു. ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ പ്രവേശനമില്ലെന്ന അറിയിപ്പ് നൽകിയ ശേഷമാണ് ഓരോ ഭാഗങ്ങളായി അഴിച്ചുമാറ്റിയത്. തെറ്റിദ്ധാരണ കൊണ്ടാണ് പാലം പിളര്‍ന്നുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. ജാഗ്രതാ നിര്‍ദ്ദേശം പിൻവലിക്കുന്ന മുറയ്ക്ക് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.