150 പവനും BMW കാറും ചോദിച്ച് കാമുകൻ : മെഡിക്കൽ വിദ്യാർഥിനിയുടെ മരണത്തിൽ വഴിത്തിരിവ്.
തിരുവനന്തപുരം:
മെഡിക്കൽ കോളജിലെ യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഇഷ്ടവിവാഹത്തിന് സ്ത്രീധനം തടസ്സമായതോടെ. സ്ത്രീധനം നൽകാൻ സാമ്പ ത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം മെഡിക്കൽ
കോളേജിലെ സർജറി വിഭാഗം പി.ജി.വിദ്യാർഥിനി വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്‌ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഷഹ്ന(28)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ സഹപാഠികളാണ് ഷഹ്നയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാൽ യുവാവിൻ്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടു. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു. കാറുമാണ് യുവാവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കൾ പറയുന്നു.
മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നെങ്കിലും, യുവാവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറിയതായാണ് ബന്ധുക്കളുടെ ആരോപണം. ഇതിൻ്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നു. രണ്ടുവർഷം മുൻപാണ് ഷഹ്നയുടെ പിതാവ് അബ്‌ദുൾ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്.