കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ 12.5 ലക്ഷം രൂപ കാണിക്കണം.
ഒട്ടാവ: കാനഡയിൽ പഠനാവിശ്യങ്ങൾക്കായി എത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവിനായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കാന്‍ കാനഡ സർക്കാർ തീരുമാനിച്ചു.
ജനുവരി ഒന്നുമുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി മാറ്റി നിശ്ചയിക്കുമെന്നും മില്ലർ പറഞ്ഞു.
ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം വൻ തിരിച്ചടിയാകും. അടുത്തവര്‍ഷം മുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 ഡോളര്‍ (ഏകദേശം 12,50000 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 8,34,068 രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്.
ട്യൂഷന്‍ ഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു. 2022-ല്‍ കാനഡയിലെത്തിയ വിദേശവിദ്യാര്‍ഥികളില്‍(3.19 ലക്ഷം) ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.