കുടക് : കര്‍ണാടകയിലെ കുടകിലെ റിസോര്‍ട്ടില്‍ ആത്മഹത്യ ചെയ്ത മലയാളി കുടുംബത്തെ തിരിച്ചറിഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഭര്‍ത്താവും മകളുമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആദ്യം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിന്നീട് ഇരുവരും ജീവനൊടുക്കി; സംഭവത്തിൽ അടിമുടി ദുരൂഹത .
തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് ജീവനൊടുക്കിയത്.
കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജിലെ റൂമിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ആണ് ഇവര്‍ റൂം ബുക്ക് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാവിലെയായിട്ടും മൂവരെയും പുറത്തുകാണത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഇവര്‍ എഴുതിയ ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് വിനോദും ജിബിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇതില്‍ ജിബിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. വിനോദിന്റെ ആദ്യ ഭാര്യയും മകളും ഇപ്പോൾ കാനഡയിലാണ് . ജിബിയുടെ ആദ്യ ഭര്‍ത്താവ് ബെഗളൂരുവില്‍ സ്ഥിരതാമസമാണ്. ഇവിടെ ജിബിക്കുണ്ടായ ഗാര്‍ഹിക പീഡനങ്ങളാണ് ബന്ധം വേര്‍പിരിയുന്നതില്‍ എത്തിച്ചേര്‍ന്നത്. ആദ്യ ഭര്‍ത്താവ് ലഹരിക്ക് അടിമയായിരുന്നുവെന്നും ജിബി ആരോപിച്ചിരുന്നു.
തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ അസിസ്റ്റന്‍ പ്രഫസറായ ജിബി കാനഡയിലേക്ക് പോകാന്‍ വിസ എടുക്കുന്നതിന് വേണ്ടിയാണ് വിനോദിന്റെ സ്ഥാപനത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയം ദൃഢമാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.ഇതിനിടെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാതെ വന്നതോടെ ഇരുവരും പ്രതിസന്ധിയിലായെന്നാണ് പുറത്തുവരുന്ന വിവരം.
പണം നൽകിയവരുടെ ഭാഗത്തു നിന്നുണ്ടായ സമ്മർദ്ദമാകാം ആത്മഹത്യയിലേക്കെത്തിച്ചതെന്ന സൂചനകളുണ്ട്