തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം പൈനാപ്പിള്‍ കര്‍ഷകരുടെ മോഹം തല്ലിത്തകര്‍ത്തു. വിലകുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി.
കഴിഞ്ഞ ഡിസംബറില്‍ കിലോയ്ക്ക് 30-35 രൂപവരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് നിലവില്‍ പച്ചയ്ക്കും പഴത്തിനും 15-17 രൂപ എന്ന നിരക്കിലേക്കാണ് വിലതാഴ്ന്നത്. മികച്ചവരുമാനം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ വെട്ടിലായി.
ബാങ്ക് വായ്പയെടുത്താണ് ഭൂരിപക്ഷം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. സാന്പത്തിക വര്‍ഷം അവസാനിക്കാൻ രണ്ട ുമാസം മാത്രം അവശേഷിക്കേ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സമര്‍ദം ചെലുത്തുന്നതിനിടെ വിലയിടിവ് കര്‍ഷകര്‍ക്ക് കൂനിൻമേല്‍ കുരുവായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് 50, 000 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്തുവരുന്നത്. നിലവില്‍ ശരാശരി 1500 ടണ്ണാണ് പ്രതിദിന ഉത്പാദനം. സീസണില്‍ ഉത്പാദനം ഇതിലും കൂടുതലാണ്. പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷത്തോളം പേരാണ് ഇതിലൂടെ ഉപജീവനം നടത്തിവരുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പൈനാപ്പിള്‍ കയറ്റി അയയ്ക്കുന്നുണ്ട ്. പ്രതിവര്‍ഷം കുറഞ്ഞത് 5,000 കോടിയുടെ വരുമാനമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്.
ഉത്പാദന വര്‍ധനവും തിരിച്ചടി
അപ്രതീക്ഷിതമായി പെയ്യുന്ന മഴയും ഉത്പാദനത്തിലെ വര്‍ധനവുമാണ് വിലയിടിയാൻ പ്രധാന കാരണമെന്ന് വാഴക്കുളത്തെ വ്യാപാരികള്‍ പറഞ്ഞു. പൈനാപ്പിള്‍ കൂടുതലായി കയറിപ്പോകുന്ന തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം സമീപദിവസങ്ങളില്‍ കനത്തമഴയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെേപതിവിനു വിരുദ്ധമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭേദപ്പെട്ട മഴലഭിച്ചു. ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ തണുപ്പ് ആരംഭിച്ചതും വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ ഇടവിട്ട് മഴ ലഭിച്ചത് കൃഷിക്ക് ഗുണകരമായിരുന്നു. ഇതു ഉത്പാദനം 30 ശതമാനം വരെ വര്‍ധിക്കാൻ കാരണമായി.
കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട വില ലഭിച്ചതിനാല്‍ കര്‍ഷകര്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. വേനലില്‍ ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ വരള്‍ച്ച ബാധിക്കാതിരിക്കാൻ ജനുവരിക്കുമുന്പ് വിളവെടുപ്പ് പൂര്‍ത്തിയാക്കുന്ന വിധത്തില്‍ മരുന്ന് ഒഴിച്ച് ഉത്പാദനം നടത്തിയതുമൂലം വിപണിയിലേക്ക് കൂടുതല്‍ ഉത്പന്നം എത്തിയതും വിലയിടിവിന് ആക്കംകൂട്ടി.
നഷ്ടമാകുന്നത് ലക്ഷങ്ങള്‍
ലക്ഷക്കണക്കിനു രൂപ പാട്ടം നല്‍കിയാണ് ഭൂരിഭാഗം പേരും കൃഷിക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഭൂമിയുടെ പ്രത്യേകതയനുസരിച്ച് ഏക്കറിന് 50,000 മുതല്‍ 1.25 ലക്ഷം വരെയാണ് പാട്ടം. ഇതോടൊപ്പം മൂന്നുവര്‍ഷത്തേക്ക് റബര്‍, റംബുട്ടാൻ തുടങ്ങിയവ നട്ടുപരിപാലിച്ച് നല്‍കുകയും വേണം.
ഒരു കിലോ പൈനാപ്പിള്‍ ഉത്പാദിപ്പിക്കാൻ 20 രൂപയോളം ചെലവ് വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതില്‍കൂടുതല്‍ വില ലഭിച്ചെങ്കില്‍ മാത്രമേ നഷ്ടം കൂടാതെ കൃഷിമുന്നോട്ടുകൊണ്ടുപോകാനാകൂ. വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും അടുത്ത വിളവെടുപ്പിലെങ്കിലും ഈ നഷ്ടം നികത്താനാകും. അതേ സമയം മുൻവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില നേര്‍പകുതിയിലേക്ക് കൂപ്പുകുത്തിയതോടെ പലരും വലിയസാന്പത്തിക ബാധ്യതയിലായിരിക്കുകയാണ്.
കോവിഡിനെ തുടര്‍ന്നും ഈ പ്രതിസന്ധി ഉടലെടുത്തിരുന്നു. നിരവധികര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരുന്നു. കടക്കെണിയിലായ കര്‍ഷകൻ ആത്മഹത്യചെയ്ത സംഭവം വരെയുണ്ടായി. ജനുവരി അവസാനത്തോടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. വില ഉയര്‍ന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതമാകും കര്‍ഷകന് ഉണ്ടാകുന്നത്.
പള്‍പ്പ് ഉത്പാദന കന്പനികളും പിൻവലിഞ്ഞു
മുൻവര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ പള്‍പ്പ് നിര്‍മാണ കന്പനികള്‍ കൂടുതലായി പൈനാപ്പിള്‍ സംഭരിച്ചത് വിപണിയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. പള്‍പ്പ് ഉത്പാദിപ്പിക്കുന്നതിനു ഏതുഗ്രേഡിലുള്ളതും കന്പനികള്‍ സംഭരിച്ചിരുന്നതു ഡിമാൻഡ് വര്‍ധിക്കാൻ കാരണമായിരുന്നു.പ്രതിദിനം 200 ടണ്‍വരെയായിരുന്നു സംഭരണം.
പോണ്ടിച്ചേരി, കൃഷ്ണഗിരി, നാമക്കല്‍, പൂന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കന്പനികളാണ് പ്രധാനമായും സംഭരണം നടത്തിയിരുന്നത്. വിദേശത്ത് നിന്നും ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് കന്പനികള്‍ പള്‍പ്പ് ഉത്പാദിപ്പിച്ചുവന്നിരുന്നത്. എന്നാല്‍ ഇത്തവണ വിദേശ ഓര്‍ഡറുകള്‍ കുറഞ്ഞതാണ് കന്പനികള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കാൻ പ്രധാന കാരണം.
വരുംദിവസങ്ങളില്‍ കന്പനികള്‍ സംഭരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും. അതേ സമയം ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇതര സംസ്ഥാനങ്ങളിലടക്കം വിപണിയില്‍ കൂടുതലായി എത്തിത്തുടങ്ങിയതും പൈനാപ്പിള്‍ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ പൈനാപ്പിള്‍ മധുരം ഉപഭോക്താക്കളുടെ നാവില്‍ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയാണുള്ളത്.