തിരുവനന്തപുരം : ചാൻസലര്‍ സര്‍വകലാശാലയില്‍ തമ്പടിച്ച് സര്‍വകലാശാലയെ സംഘര്‍ഷ ഭരിതമാക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലര്‍ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് ക്യാമ്ബസ് വിടണം എന്നതാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍വ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലര്‍ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിര്‍ത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവര്‍ണറുടെ പെരുമാറ്റം. ചാൻസലര്‍ എന്ന നിലയ്ക്ക് ഇത്തരത്തില്‍ ഒരു പെരുമാറ്റം ഉണ്ടാകാൻ പാടില്ല.
അപര വിദ്വേഷത്തിന്റെ വിത്തുകള്‍ ആണ് ഗവര്‍ണര്‍ വിതച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആരുടെയെങ്കിലും ഒരാളുടെ മാത്രമല്ല. ഒരു പ്രസ്ഥാനത്തെ ഗുണ്ടകള്‍ ക്രിമിനലുകള്‍ എന്ന് വിളിക്കുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരമാവധി സംയമനം പാലിച്ചാണ് ഈ വിഷയത്തില്‍ മുന്നോട്ടുപോകുന്നത്. ഗവര്‍ണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കുന്നതെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.