കോഴിക്കോട്: ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കി സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢനീക്കങ്ങളാണ് കുറച്ചുനാളായി ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.
മോഹനൻ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഒടുവിലത്തെ സംഭവമാണ് അറിയിപ്പില്ലാതെ കോഴിക്കോട് നഗരത്തില്‍ നടത്തിയ നാടകം. ഗെസ്റ്റ് ഹൗസില്‍ സംഘ്പരിവാര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് വെളിപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന നഗരമായ കോഴിക്കോട് ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടുണ്ടാകും സുരക്ഷിത നഗരമാണെന്ന്. കേരളത്തിലല്ലാതെ ഗവര്‍ണറുടെ സ്വന്തം നാട്ടില്‍പോലും ഇങ്ങനെ ഇറങ്ങിനടക്കാൻ പറ്റുമോയെന്നും പാര്‍ട്ടി സെക്രട്ടറി ചോദിച്ചു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മുദ്രാവാക്യവുമായാണ് അദ്ദേഹം വന്നത്. മാന്യമായിട്ടാണ് കോഴിക്കോട് പ്രതികരിച്ചത്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പുക പടര്‍ത്താൻ ശ്രമിച്ചപ്പോള്‍ വ്യാപാരികളും നാട്ടുകാരും ഹല്‍വ നല്‍കി മാന്യമായി സ്വീകരിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ നാടകത്തിന്റെ രക്തസാക്ഷിയാണ് കുഴഞ്ഞുവീണ് മരിച്ചയാള്‍. ഗതാഗത സ്തംഭനംമൂലം യഥാസമയം ആശുപത്രിയില്‍ എത്തിക്കാനായില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഗവര്‍ണര്‍ ഏറ്റെടുക്കണമെന്നും നാടകത്തിന് നേതൃത്വം കൊടുക്കുന്ന സംഘ് പരിവാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും പി. മോഹനൻ പറഞ്ഞു.