കൊച്ചി: യു.കെ., സിങ്കപ്പൂര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിവിധ ജോലികളിലേക്ക് വിസ വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയ ദമ്പതിമാര്‍ പിടിയില്‍.
കലൂര്‍ അശോക റോഡില്‍ ടാലെന്റിവിസ് എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്ന, കൊല്ലം ഈസ്റ്റ് കല്ലട മണിവീണയില്‍ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സമയപരിധി അവസാനിച്ചിട്ടും വിസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികളെത്തി ബഹളം വെച്ചിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ 30 പേര്‍ക്ക് സിങ്കപ്പൂരിലേക്കുള്ള വ്യാജ വിസയും വിമാനടിക്കറ്റും വാട്സാപ്പ് വഴി അയച്ചുനല്‍കി. പ്രതികള്‍ അയച്ചുനല്‍കിയ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അവ റദ്ദാക്കിയതാണെന്ന് മനസിലായി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ തന്നത് ഡമ്മി ടിക്കറ്റാണെന്നും വിമാനത്താവളത്തിലെത്തിയാല്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമറിയിച്ചു. ബാഗ് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
കൂടുതൽ പരാതികൾ ലഭിക്കാ നുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി അറിയാൻ സാധിക്കൂ.