.തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാള്‍ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ വെളിപ്പെടുത്തല്‍.
അര്‍ജന്റീനൻ ഫുട്ബാള്‍ ടീം കേരളത്തില്‍ വന്ന് കളിക്കാൻ തയാറാണെന്ന് സമ്മതം അറിയിച്ചതായി മന്ത്രി പറഞ്ഞു. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് നേരത്തെ കായികമന്ത്രി കത്തയച്ചിരുന്നു. അതിനുള്ള മറുപടിയായി ജൂലൈ മാസം വരാൻ തയാറാണെന്നാണ് അര്‍ജന്റീനൻ ടീം അധികൃതര്‍ ഇ-മെയില്‍ വഴി കേരളത്തെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ടെന്നും മുഖാമുഖം കണ്ട് സംസാരിച്ചാല്‍ മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്താനാകൂവെന്നും മന്ത്രി അറിയിച്ചു. അതിനായി അവരോട് സമയം ചോദിച്ചിട്ടുണ്ടെന്നും നമ്മുടെ ഒരു ടീം അവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടീം വരാമെന്ന് പറഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. മഴ സീസണ്‍ ആയതിനാല്‍ അക്കാര്യത്തില്‍ കൂറേകൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന പോലൊരു ടീം കേരളത്തില്‍ എത്തിയാല്‍ അത് അപൂര്‍വനിമിഷമാകുമെന്നും ആരാധകരുടെ സ്വപ്നമാണെന്നും അതിനായുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.