ന്യൂയോര്‍ക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ തുറന്ന് പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് കോടതി.
ഇതിനിടെ വിവിധ വമ്പൻമാരുടെ പേരുകളും കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നു കൊണ്ടിരിക്കുന്നു. പെണ്‍വാണിഭ റാക്കറ്റ് നടത്തിയിരുന്ന അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധനായ ജെഫ്രിക്കെതിരായ കേസിലെ ആയിരത്തോളം പേജുകള്‍ വരുന്ന രേഖകളാണ് പരിശോധിക്കുന്നത്.
2015ല്‍ എപ്‌സ്റ്റീന്റെ ഇരകളില്‍ ഒരാളായ വിര്‍ജീനിയ ജിയുഫ്രെ ഗിസ്‌ലേയ്‌ൻ മാക്‌സ്‌വെല്‍ എന്ന സ്‌ത്രീക്കെതിരെ ഫയല്‍ ചെയ്ത കേസിന്റെ ഭാഗമാണ് കോടതി രേഖകള്‍ പരിശോധിക്കുന്നത്. ജെഫ്രിയുടെ സഹപ്രവര്‍ത്തകയായിരുന്നു മാക്‌സ്‌വെല്‍. ഫ്ലോറിഡ, ന്യൂയോര്‍ക്ക്, യുഎസ്, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ തന്റെ വീടുകളില്‍ വെച്ച് എപ്‌സ്റ്റീൻ തങ്ങളെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് കേസുകൊടുത്ത നിരവധി സ്ത്രീകളില്‍ ഒരാളാണ് വിര്‍ജീനിയ.
1990കളില്‍ എപ്സ്റ്റീനും മാക്‌സ്‌വെല്ലും പ്രണയത്തിലായിരുന്നു. ഇത് പിന്നീട് ഇരുവരും ചേര്‍ന്നുള്ള പെണ്‍വാണിഭ റാക്കറ്റിലേയ്ക്ക് കടക്കുകയായിരുന്നു. 30 വര്‍ഷത്തോളം ഇരുവരും ചേര്‍ന്ന് അനേകം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിവന്നു. വിര്‍ജീനിയ ജിയുഫ്രെ ഉന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്നതിന് പ്രതിഫലം മുന്നോട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് എപ്‌സ്റ്റീൻ മാക്‌സ്‌വെല്ലിന് അയച്ച ഇമെയിലുകളാണ് കോടതി പരിശോധിക്കുന്നത്. ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും ഇമെയിലില്‍ വെളിപ്പെടുത്തുന്നുണ്ട്.
എപ്‌സ്റ്റീൻ രേഖകള്‍ അണ്‍സീല്‍ ചെയ്യുമ്ബോള്‍ കുട്ടികളുടെ ലൈംഗിക കടത്തുമായി ബന്ധപ്പെട്ട് സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ പേരുകളും വെളിവാകുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബില്‍ ക്ളിന്റണ്‍, ഡോണാള്‍ഡ് ട്രംപ് തുടങ്ങിയവരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെയാണ് രേഖകളുടെ ആദ്യ ബാച്ച് തുറന്ന് പരിശോധിച്ചത്. എപ്സ്റ്റീനിന്റെ ക്ളൈന്റ്‌സ്, ഗുഢാലോചനാ പങ്കാളികള്‍ എന്ന നിലയില്‍ ബിസിനസ്, രാഷ്ട്രീയം എന്നീ മേഖലയില്‍ നിന്നുള്ള 150ഓളം പ്രമുഖ വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
എപ്സ്റ്റീനിന്റെ സ്വകാര്യ വിമാനത്തില്‍ ബില്‍ ക്ളിന്റണ്‍ യാത്ര ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ക്ളിന്റണ് ചെറുപ്പക്കാരികളെയാണ് ഇഷ്ടമെന്ന് എപ്സ്റ്റീൻ പറഞ്ഞിട്ടുള്ളതായി ഇയാള്‍ക്കെതിരെ 2016ല്‍ മൊഴി നല്‍കിയ ജോഹന്നാ ജോബെര്‍ഗ് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകളില്‍ ‘ജോണ്‍ ഡോ 36’ എന്നാണ് ക്ളിന്റനിനെ പരാമര്‍ശിക്കുന്നത്. ഇത്തരത്തില്‍ അൻപതില്‍ അധികം തവണ ക്ളിന്റന്റെ പേര് സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, ക്ളിന്റണ്‍ എപ്സ്റ്റീനെ ബന്ധപ്പെട്ടിട്ട് ഏകദേശം രണ്ട് ദശാബ്ദങ്ങളായെന്ന് വക്താവ് വ്യക്തമാക്കി. കൂടാതെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ക്ളിന്റണ്‍ ക്രിമിനല്‍ ആരോപണങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ നിരവധി പരാതികളാണ് എപ്സ്റ്റീനെതിരെ ഉയര്‍ന്നത്. ലൈംഗിക കുറ്റകൃത്യങ്ങളുടെ വിചാരണ ആരംഭിക്കാനിരിക്കെ 2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ ഒരു ജയിലില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു