കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ലോങ്ങ് മാർച്ചിൽ പങ്കെടുക്കുവാൻ ആളില്ലാത്തതിനാൽ പലയിടത്തും പദയാത്ര മുറിഞ്ഞു. ശക്തി കാണിക്കാൻ നടത്തിയ മാർച്ച് പാർട്ടിയുടെ ദൗർബല്യം വെളിവാക്കിയെന്ന് കോൺഗ്രസ് നേതൃത്വവും പാർട്ടിയിലെ ഒരു വിഭാഗവും പുലിവാല് പിടിച്ച് മോൻസ് ജോസഫ്.
ക കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൻറെ ആധിപത്യം അരക്കിട്ടുറപ്പിക്കുവാനും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് വിലപേശി കോട്ടയം സീറ്റ് വാങ്ങിയെടുക്കുന്നതിനും വേണ്ടി പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് സംഘടിപ്പിച്ച ലോങ്ങ് മാർച്ച് പാർട്ടിയിൽ വേണ്ടത്ര ആലോചിക്കാതെ ഏകപക്ഷീയമായി എന്ന് പാർട്ടിക്കാർ തന്നെ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലും ലോങ്ങ് മാർച്ചിൽ പ്രതീക്ഷിച്ചതിന്റെ പത്തിലൊന്നു പോലും പാർട്ടി പ്രവർത്തകർ പങ്കെടുക്കാതെ വന്നതും ഇടയ്ക്കുവെച്ച് മാർച്ച് മുറിയേണ്ടി വന്നതിലും കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു എന്ന് ഞങ്ങളുടെ കോട്ടയം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 12, 13 തീയതികളിൽ കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് കർഷകരൂടെ ലോങ്ങ് മാർച്ച് എന്നായിരുന്നു പ്രചരണം. പന്ത്രണ്ടാം തീയതി കേവലം ഉദ്ഘാടനയോഗം മാത്രമാക്കി ചുരുക്കി 13ന് കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും കോട്ടയത്തേക്ക് പദയാത്ര സംഘടിപ്പിക്കുകയാണ് ഉണ്ടായത്. 24 കിലോമീറ്റർ ദൂരമുള്ള പദയാത്രയ്ക്ക് ലോങ്ങ് മാർച്ച് എന്ന പേര് ഇട്ടപ്പോൾ തന്നെ അണികളിൽ പലരും പരിഹാസ രൂപേണ ചോദ്യം ചെയ്തിരുന്നു. സാധാരണ നൂറോ ഇരുന്നുറോ കിലോമീറ്റർ ദൂരമുണ്ടെങ്കിൽ മാത്രമേ ലോങ്ങ് മാർച്ച് എന്നൊക്കെ പറയാൻ കഴിയൂ. അതെന്തുമാകട്ടെ 24 കിലോ മീറ്റർ പോലും നൂറു പേരെ കൂട്ടി പരിപാടി നടത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനിങ്ങനെ ഒരു പ്രഹസനം സംഘടിപ്പിച്ചു എന്നാണ് പാർട്ടിയിലെ പ്രബലമായ ഒരു വിഭാഗം പറയുന്നത്. കഴിഞ്ഞ മൂന്നുവർഷക്കാലമായി സംസ്ഥാന സർക്കാരിനെതിരെയോ കേന്ദ്രസർക്കാരിന് എതിരെയൊ നിയമസഭയ്ക്ക് അകത്തോ പുറത്തോ ഒരക്ഷരം ശബ്ദിക്കാത്ത മോൻസ് റബർ കർഷകർക്ക് വേണ്ടി ഇപ്പോൾ ഒഴുക്കുന്ന മുതലക്കണ്ണിര് തൻറെ ആധിപത്യം കേരള കോൺഗ്രസ് ജോസഫിലും അരക്കിട്ടുറപ്പിക്കാനാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് അവർ പറയുന്നു. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ അനാരോഗ്യം മുതലാക്കി പാർട്ടി പിടിക്കാനാണ് മോൻസ് ശ്രമിക്കുന്നതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ സംസാരമുണ്ട്. ജില്ലാ പ്രസിഡണ്ട് നയിക്കേണ്ട സമരപരിപാടി പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി സ്വയം വീമ്പ് പറയുന്ന മോൻസ് നടത്തിയത് എന്തിനാണെന്നും അതിൻറെ പേരിൽ നവമാധ്യമങ്ങളിലൂടെ പരിഹാസം ഏറ്റുവാങ്ങുന്നത് കേരള കോൺഗ്രസ് പാർട്ടി ഒന്നടങ്കം ആണെന്നും അവർ പറയുന്നു. കടുത്തുരുത്തി എംഎൽഎ കൂടിയായ മോൻസ് സംഘടിപ്പിച്ച പരിപാടിയിൽ നൂറുപേരെ തികച്ചുകൊണ്ട് വരുവാൻ കഴിയാത്തത് മോൻസിന് വ്യക്തിപരമായി ഏറെ ക്ഷീണം ചെയ്തു എന്ന് അടുത്ത അനുയായികൾ പോലും സമ്മതിക്കുന്നുണ്ട്. ഒരുവേള നടക്കുവാൻ ആളില്ലാത്തതിനാൽ മാർച്ച് ഇടയ്ക്ക് വച്ച് നിർത്തിവെക്കുകയും ചെയ്തു. കോട്ടയത്തിനടുത്ത് തെള്ളകത്ത് വച്ച് ഭക്ഷണം കഴിക്കുവാൻ നിർത്തിയ മാർച്ചിൽ നിന്നും പ്രവർത്തകർ കൊഴിഞ്ഞുപോയിരുന്നു. കടുത്തുരുത്തിയിൽ മാർച്ച് ആരംഭിച്ച സമയത്ത് 240 പേരാണ് മാർച്ചിൽ പങ്കെടുത്തത്. തെള്ളകത്ത് എത്തിയപ്പോൾ അത് നൂറിൽ താഴെആയി തുടർന്നാണ് മാർച്ച് ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചത്. അവിടെനിന്നും മോൻസും സംഘവും പദയാത്ര നിർത്തി കാറിലാണ് നാഗമ്പടത്ത് എത്തിച്ചേർന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന പരിപാടി ആയതുകൊണ്ട് കോട്ടയം ടൗണിലെ കോൺഗ്രസുകാരെ കൂടെ കൂട്ടി മാർച്ച് പുനരാരംഭിക്കുകയാണ് ചെയ്തത്. വി ഡി സതീശനെ പോലെ സംസ്ഥാനം ശ്രദ്ധിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവ് പങ്കെടുക്കുന്ന പരിപാടിയിൽ 100 പേരെ പദയാത്രയ്ക്ക് കൊണ്ടുപോകുവാൻ കഴിവില്ലാത്ത മോൻസ് എങ്ങനെയാണ് ഈ പാർട്ടിയെ ജോസഫിന്റെ കാലശേഷം നയിക്കുക എന്ന് കേരള കോൺഗ്രസുകാർ പരസ്പരം അടക്കം പറഞ്ഞു തുടങ്ങി. നവമാധ്യമങ്ങളിലും ചുരുക്കം ചില പത്രങ്ങളിലും പദയാത്രയുടെ വലിയ വാർത്ത വരുത്തുന്നതിനായി മോൻസ് മുന്നൊരുക്കം നടത്തിയതിനാൽ പത്രവാർത്തകളിൽ മാനം കാക്കുവാൻ കഴിഞ്ഞു എങ്കിലും. 24 കിലോമീറ്റർ നടക്കുവാനായി 100 പേരെ പോലും കൂടെ കൂട്ടുവാൻ കഴിയാത്തതും മാർച്ച് ഇടയ്ക്ക് വച്ച് മുറിക്കേണ്ടി വന്നതിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കനത്ത അമർഷം പുകയുകയാണ്. മോൻസ് ജോസഫിന്റെ എടുത്ത് ചാടിയുള്ള സമരപ്രഖ്യാപനവും പോസ്റ്ററിൽ ജോസഫിന്റെയും സതീശന്റെയും തന്റെയും ചിത്രം മാത്രം ചേർത്തതും വർക്കിംഗ് ചെയർമാൻ പിസി തോമസിനെയും മുൻ എംപി കെ ഫ്രാൻസിസ് ജോർജിനെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് പകൽ പോലെ വ്യക്തം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖനായ ഒരു നേതാവ് തന്നെയാണ് ഈ വിവരം ഇന്ന് ദൃശ്യമാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ലോകസഭാ തിരഞ്ഞെടുപ്പ് പാടിവാതുക്കൽ എത്തിനിൽക്കെ കേരള കോൺഗ്രസ് പാർട്ടിക്കാണ് യുഡിഎഫിൽ കോട്ടയം ലോകസഭാ സീറ്റ് എന്ന നിലയിൽ വാർത്തകൾ പ്രചരിക്കുമ്പോൾ അനവസരത്തിൽ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സംഘടനാ ദൗർബല്യം കോൺഗ്രസുകാരെയും കോട്ടയത്തെ ജനങ്ങളെയും അറിയിക്കുക വഴി പാർട്ടിക്ക് വന്നിരിക്കുന്ന ക്ഷീണം വളരെ വലുതാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം ചെയർമാൻ പിജെ ജോസഫിനെ സന്ദർശിച്ച് അറിയിച്ചു കഴിഞ്ഞു. മോൻസ് ജോസഫിനെ കയറൂരി വിടുന്ന പാർട്ടി ചെയർമാന്റെ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പാർട്ടിയിലും മുന്നണിയിലും ഉണ്ടാക്കും എന്ന് അവർ അറിയിച്ചതായാണ് വിവരം.