മുംബൈ: ആർഎസ്‌എസിനെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നല്‍കാൻ വൈകിയതിന് രാഹുല്‍ ഗാന്ധിക്ക് 500 രൂപ പിഴ ചുമത്തി മഹാരാഷ്‌ട്രയിലെ താനെ കോടതി.
881 ദിവസം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി.
ഗുരുതരമായ അലംഭാവമാണ് രാഹുല്‍ കാട്ടിയെതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകൻ മാപ്പപേക്ഷ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയാണ് സ്ഥിരാമയി ദല്‍ഹിയില്‍ താമസിക്കുന്നതാണ്. കൂടാതെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നല്‍കാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആർഎസ്‌എസിന് പങ്കെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്‌എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ കോടതിയെ സമീപിച്ചത്. ഇതില്‍ മറുപടി നല്‍കാൻ വൈകിയതിനാണ് രാഹുല്‍ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.