ബംഗളൂരു: കർണാടക കലബുരഗിയിലെ സർക്കാർ ഹോസ്റ്റലില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. ഹോസ്റ്റലില്‍ സംഘടിപ്പിച്ച ബി.ആർ അംബേദ്കർ പൂജയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അംബേദ്കറുടെ ഫോട്ടോ പിടിച്ച് അർദ്ധ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചതായും ആരോപണമുണ്ട്.
ജനുവരി 25ന് കർണാടക ഹൈക്കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം നടന്നത്. ലംബാണി സമുദായത്തില്‍പ്പെട്ട 19 വയസ്സുള്ള വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. എൻ.വി കോളജിലെ സയൻസ് വിദ്യാർത്ഥിയായ കുട്ടി ഹൈക്കോടതി കെട്ടിടത്തിന് പുറകിലുള്ള നഗരത്തിലെ സർക്കാർ പോസ്റ്റ് മെട്രിക് ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്. 24ന് ഹോസ്റ്റലില്‍ ബി.ആർ അംബേദ്കർ പൂജ സംഘടിപ്പിച്ചിരുന്നു.
സ്വകാര്യ കാരണങ്ങളാല്‍ പൂജയില്‍ പങ്കെടുക്കാൻ വിദ്യാർത്ഥിക്ക് കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം ഇതേച്ചൊല്ലി ചില വിദ്യാർത്ഥികള്‍ 19 കാരനോട് വഴക്കിടുകയും പിന്നീട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അർദ്ധനഗ്നനാക്കി അംബേദ്കറുടെ ഫോട്ടോ പിടിച്ച് നടത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മകനെ ഇരുപതോളം പേർ സംഘം ചേർന്ന് മർദിച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തില്‍ പിതാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്