മലപ്പുറം: കാലിക്കറ് സർവകലാശാലയുടെ സിൻഡിക്കേറ്റ് ഇലക്ഷനിലേക്കു മത്സരിക്കാൻ നോമിനേഷൻ നൽകിയ സർവകലാശാല അധ്യാപകരായ ഡോ പി രവീന്ദ്രൻ, ഡോ വാസുദേവൻ ടി എം എന്നിവരുടെ നോമിനേഷൻ തള്ളിയ റിട്ടേർണിംഗ് ഓഫീസർ ആയ സർവകലാശാല രജിസ്ട്രാറുടെ നടപടിക്കെതിരെ പ്രസ്തുത അധ്യാപകരും സെനറ്റ് അംഗം ഡോ ചാക്കോ വി എം എന്നവർ ഗവർണർക്കു നൽകിയ പരാതിയെ തുടർന്ന് സുതാര്യമായ ഇലക്ഷൻ ഉറപ്പുവരുത്തുന്നതിനായി സിൻഡിക്കേറ്റ് ഇലക്ഷൻ ഗവർണർ സ്റ്റേ ചെയ്തു. പ്രസ്തുത വിഷയത്തിൽ റെക്കോർഡുകൾ ഹാജരാക്കാൻ ചാന്സലർ കൂടിയായ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. സർവകലാശാല അധ്യാപകരായ ഡോ പി രവീന്ദ്രൻ സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസ്സറും ഡോ വാസുദേവൻ ടി എം ലൈബ്രറി വിഭാഗം പ്രഫസ്സറും ആണ്. ഗവർണർ നോമിനികളായി അവർ സെനറ്റിൽ വന്നതിനാൽ സർവകലാശാല ആക്ടിലെ പതിനേഴാം വകുപ്പ് അനുസരിച്ചാണ് നോമിനേഷനുകൾ തള്ളിയത് എന്നാണ് റിട്ടേർണിംഗ് ഓഫീസർ പറയുന്ന കാരണം. പക്ഷെ പതിനേഴാം വകുപ്പ് സെനറ്റിൽ ആരൊക്കെ ആണ് ഉൾപ്പെടുക എന്നുള്ള കാര്യമാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ സിണ്ടിക്കേറ്റിലേക്കു മത്സരിക്കാൻ അതൊരു തടസ്സമായി സിണ്ടിക്കേറ്റിനെ സംബന്ധിച്ചു പറയുന്ന ഇരുപത്തൊന്നാം സെക്‌ഷനിൽ അങ്ങനെ ഒന്നും പറയുന്നില്ല. അതിൽ നാലുപേർ അധ്യാപകരാകണം അതിൽ ഒരാൾ സർവകലാശാല അധ്യാപകൻ ആകണം എന്നെ പറഞ്ഞിട്ടുള്ളു. ആക്ടിന്റെ ഒരിടത്തും നോമിനേറ്റഡ് ആയി വന്നവർ സർവകലാശാല അധ്യാപക ക്വാട്ടയിലേക്കു മത്സരിക്കാൻ പാടില്ല തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ മത്സരിക്കാൻ പാടുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ല. സർവകലാശാല നിയമങ്ങളെ വളച്ചൊടിച്ചു കൊണ്ട് നോമിനേഷൻ തള്ളിയ നടപടിയെ സ്റ്റേ ചെയ്തതിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) സ്വാഗതം ചെയ്തു. സർവകലാശാലയുടെ ആക്റ്റും സ്റ്റാറ്റുട്ടും തമസ്കരിച്ചുകൊണ്ടു മുന്നേറാൻ ആർക്കും സാധിക്കില്ല എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ ഈ നടപടി എന്ന് ഡോ ചാക്കോ പറഞ്ഞു.
Facebook Comments Box