ന്യൂഡല്‍ഹി: ഭൂരിപക്ഷം എക്സിക്യൂട്ടിവ് അംഗങ്ങളും എതിർത്ത ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (ഐ.ഒ.എ) സി.ഇ.ഒ നിയമനം റദ്ദാക്കില്ലെന്ന് പ്രസിഡന്റ് പി.ടി.
ഉഷ എം.പി. രഘുറാം അയ്യരെ ലക്ഷങ്ങള്‍ ശമ്ബളം നല്‍കി നിയമിച്ചതില്‍ ഐ.ഒ.എയിലെ 12 എക്സിക്യൂട്ടിവ് അംഗങ്ങളും എതിർപ്പറിയിച്ചിരുന്നു. ഉഷ സമ്മർദം ചെലുത്തിയെന്നായിരുന്നു ആരോപണം.
സി.ഇ.ഒ ജോലി തുടങ്ങിയെന്നും ശരിയായ മാർഗത്തിലൂടെയായിരുന്നു നിയമനമെന്നും ഡല്‍ഹിയില്‍ കായിക മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച അവാർഡ് ഏറ്റുവാങ്ങാനെത്തിയ ഉഷ പറഞ്ഞു. അറിയപ്പെടുന്ന ഒരാളെ നിയമിച്ചാല്‍ കായികരംഗത്തിന് വലിയ സഹായമാകും.
അതു മാത്രമേ താൻ ചിന്തിച്ചിട്ടുള്ളൂവെന്നും ഉഷ പറഞ്ഞു. സി.ഇ.ഒയുടെ നിയമനത്തില്‍ എതിർപ്പുള്ള 12 എക്സിക്യൂട്ടിവ് അംഗങ്ങള്‍ ഒപ്പിട്ട സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയതായി വാർത്തകളുണ്ടായിരുന്നു. ഇത്തരം ഒരു വിവരം തനിക്കോ സി.ഇ.ഒക്കോ ലഭിച്ചിട്ടില്ലെന്ന് ഉഷ പ്രസ്താവനയില്‍ പറഞ്ഞു