തിരുവനന്തപുരം: ജനത്തെ ഭീതിയിലാഴ്ത്തി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതില്‍ വനം വകുപ്പ് വൻ പ്രതിസന്ധിയില്‍
മയക്കുവെടിവെച്ചും കെണിയൊരുക്കിയും ജനവാസ മേഖലകളില്‍നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതാണ് പ്രധാന വെല്ലുവിളി. വന്യജീവി സംരക്ഷണം ഭരണകൂടത്തിന്‍റെ പ്രധാന ഉത്തരവാദിത്തമെന്ന് അന്താരാഷ്ട്ര ഉടമ്ബടിയില്‍ ഒപ്പിട്ട 78 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും. അതിനാല്‍ വന്യമൃഗങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്ന വീഴ്ച വലിയകുറ്റമാണെന്ന ബോധ്യവും പ്രതിസന്ധിയാകുന്നു. ഒരാഴ്ച മുമ്ബ് വയനാട്, മാനന്തവാടിയില്‍ കർഷകൻ അജീഷിനെ ചവിട്ടിക്കൊന്ന മോഴ ആനയെ ഇനിയും പിടികൂടാനാകാത്തത് അത്തരം വീഴ്ചകള്‍ ആർത്തിക്കരുതെന്ന നിർദേശം കൂടി ഉള്ളതിനാലാണ്.
വന്യജീവികളെ കാടിനകത്ത്, അവയുടെ ആവാസവ്യവസ്ഥയില്‍ വെടിവെക്കാൻ നിയമം അനുശാസിക്കുന്നില്ല. ജനവാസ മേഖലകളില്‍ ഇറങ്ങി ജനങ്ങള്‍ക്ക് ഉപദ്രവകാരിയായാല്‍ മാത്രമേ അത്തരത്തില്‍ കൈകാര്യം ചെയ്യാനാകൂ.
ഇപ്പോള്‍ കലക്ടർമാർക്ക് നല്‍കിയ അധികാരവും അത്തരം സാഹചര്യത്തില്‍ മാത്രമേ നടപ്പാക്കാനും സാധിക്കൂ. മനുഷ്യ-മൃഗസംഘർഷം വർധിക്കുന്ന സാഹചര്യത്തില്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രം ഭേദഗതി ചെയ്യണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുകയാണ്. നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയവും കേരള നിയമസഭ പാസാക്കിയിട്ടുമുണ്ട്. എങ്കിലും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാൻ ഇപ്പോഴും കേന്ദ്രം തയാറായിട്ടില്ല.
അതേസമയം, വിളകള്‍ ആക്രമിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാരെ വിന്യസിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2022ല്‍ അധികാരം നല്‍കി. ഇവർക്കും കാട്ടിനുള്ളില്‍ കയറി വെടിവെക്കാൻ അധികാരമില്ല. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥക്ക് പ്രതികൂലമാകുന്ന സാഹചര്യങ്ങളാണ് കാട്ടാനകള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വ്യാപകമായി ഇറങ്ങാൻ കാരണമെന്ന വാദങ്ങള്‍ നിലനില്‍ക്കുന്നു. അതില്‍ ജലദൗർലഭ്യമാണ് പ്രധാനം. കൂടാതെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ പിടികൂടുന്ന കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് കേരളാതിർത്തിയില്‍ തുറന്നുവിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.