ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുള്‍പ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കി.
സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ ഇല്ലാതാക്കി. എന്നാല്‍ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനങ്ങള്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നു. സമൂഹപരിഷ്കരണത്തിനിറങ്ങിയ സംഘടനകള്‍ സാമുദായ സംഘടനകള്‍ മാത്രമായി മാറുകയാണ്. ശാന്തിയും സമാധാനവും മെച്ചപ്പെടണമെങ്കില്‍ മത നിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിനു മത രാഷ്ട്രവാദികളെ എതിർക്കേണ്ടതുണ്ട്. രാഷ്ട്രം ഭരിക്കുന്നവർ മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ഇത് ആശങ്കയുളവാക്കുന്നു. ഇതിനെ അനുകൂലിക്കാൻ കേരളത്തിലെ ആളുകള്‍ പോലും മുന്നോട്ടു വരുന്നു. മത ചടങ്ങുകളില്‍ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികരാകുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107ാം സ്ഥാനത്താണ്. പിന്നോക്ക അവസ്ഥകളില്‍ നിന്നും കര കയറാൻ രാജ്യം നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.