തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പുറത്തിറങ്ങും .
കേരളത്തിലും തമിഴ്‌നാട്ടിലും സംസ്ഥാന അധ്യക്ഷന്മാരെ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നാണ് വിവരം. ഇതോടെ എഴുപതോളം മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരമൊരുങ്ങും. നടി കങ്കണ റണൗട്ട്, നടന്‍ അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം യുവരാജ് സിങ് തുടങ്ങിയവരെയും മത്സരിപ്പിച്ചേക്കും.
കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ , പത്തനംത്തിട്ട , തൃശൂര്‍ , പാലക്കാട് , കോഴിക്കോട് , എറണാകുളം , കാസര്‍ഗോഡ് , മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ തീരുമാനിക്കും. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയും പാലക്കാട്ട് സി.കൃഷ്ണകുമാറും സ്ഥാനാർഥികളാകും. തിരുവനന്തപുരത്ത് നടി ശോഭന അടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരിനാണ് ഇപ്പോള്‍ മുൻതൂക്കം.
2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയചെയ്ത മണ്ഡലങ്ങളാണ് ഇന്നു ചേരുന്ന തിരഞ്ഞെടുപ്പ് സമിതി പ്രധാനമായും പരിഗണിക്കുക. ഈ മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു മേല്‍ക്കൈ നേടാനാണു ബിജെപി നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്നു മത്സരിക്കമോയെന്ന കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച മുൻ എംപിമാർക്കു സീറ്റ് നല്‍കേണ്ടതില്ലെന്നാണു തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം.