National NewsPolitics

എന്റെ വാക്കുകള്‍ മോദിയെ വേദനിപ്പിച്ചു.. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതികരണവുമായി പ്രഗ്യാ താക്കൂര്‍

Keralanewz.com

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതികരണവുമായി ഭോപ്പാല്‍ സിറ്റിംഗ് എം.പി പ്രഗ്യാ സിംഗ് താക്കൂര്‍.

2019ല്‍ നാഥുറാം ഗോഡ്‌സെയെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ് തനിക്ക് വിനയായതെന്നാണ് അവരുടെ ഭാഷ്യം. തന്റെ വാക്കുകള്‍ മോദിയെ മുറിവേല്‍പ്പിച്ചുവെന്നും അവര്‍ പറയുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിയോട് ടിക്കറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി പറയുന്നത് താന്‍ അംഗീകരിക്കുമെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന പ്രഗ്യാ സിംഗ്, 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് മത്സരിച്ച്‌ വിജയിച്ചിരുന്നു. ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ‘രാജ്യസ്‌നേഹി’യെന്ന് അവര്‍ വിളിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും’ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച 195 പേരുടെ ആദ്യഘട്ട പട്ടികയില്‍ പ്രഗ്യാ സിംഗ് ഇടംപിടിച്ചിരുന്നില്ല. ഭോപ്പാല്‍ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ബിജെപി നിശ്ചയിക്കുകയും ചെയ്തു. പൊതുജീവിതത്തില്‍ മാന്യത പുലര്‍ത്തണമെന്ന സന്ദേശമാണ് എല്ലാവര്‍ക്കും നല്‍കുന്നതെന്ന് ഒരു ബിജെപി നേതാവ് വ്യക്തമാക്കി.

പാര്‍ട്ടി തീരുമാനം പരമോന്നതമാണെന്ന് പ്രതികരിച്ച പ്രഗ്യാ താക്കൂര്‍, ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി അലോക് ശര്‍മ്മയ്ക്ക് എന്റെ എല്ലാ ആശംസകളും. ഇത്തവണ ബിജെപി 400 സീറ്റ് കടക്കുമെന്നും അവര്‍ പറഞ്ഞു.

ഒരു ഒരു വിവാദ പരാമര്‍ശവും നടത്തിയിട്ടില്ല. സത്യം മാത്രമാണ് എപ്പോഴൂം പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയത്തില്‍ സത്യം പറയുന്ന സ്വഭാവമാണ് ഞങ്ങള്‍ക്കുള്ളത്. ഞാനൊരു സന്യാസിനി കൂടിയാണ്. മാധ്യമങ്ങളാണ് തന്റെ പരാമര്‍ശം വിവാദമാക്കിയത്. എന്നാല്‍ ജനങ്ങള്‍ക്ക് അറിയാം താന്‍ സത്യമാണ് പറയുന്നതെന്ന്. തന്റെ വാക്കുകള്‍ പ്രതിപക്ഷം ബിജെപിയെ ആക്രമിക്കുന്നതിന് ഉപയോഗിച്ചു. എന്നാല്‍ തന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലുമൊരു പരാമര്‍ശം മോദിയെ വേദനിപ്പിച്ചുവെങ്കില്‍ അദ്ദേഹം തന്നോട് ഒരിക്കലും ക്ഷമിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. താന്‍ മനഃപര്‍ൂവ്വം നടത്തിയ പരാമര്‍ശമല്ല. പിന്നീട് ഒരിക്കലും അത് ആവര്‍ത്തിച്ചിട്ടുമില്ല. കോണ്‍ഗ്രസ് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപമാനിച്ചു. അവര്‍ രാഷ്ട്രീയ നാടകം നടത്തുകയാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

Facebook Comments Box