ന്യൂഡല്‍ഹി: ഉത്തർ പ്രദേശിലെ അമേഠി ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് നിലവിലെ എം.പിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി
അമേഠിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ബി.ജെ.പി നേതാവിന്റെ പരിഹാസം.
‘ഇത് വിചിത്രമാണ്, ആദ്യമായാണ് അമേഠിയിലെ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് ഇത്രയും സമയം എടുക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇത് തന്നെ തോല്‍വിയുടെ ലക്ഷണമാണ്’ -സ്മൃതി ഇറാനി പറഞ്ഞു.
നേരത്തെ രാഹുല്‍ വയനാട്, അമേഠി മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക തയാറാക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. വ്യാഴാഴ്ച ആദ്യഘട്ട പട്ടിക പുറത്തു വിട്ടേക്കാം. ഗാന്ധി കുടുംബത്തിന്‍റെ പരമ്ബരാഗത സീറ്റായ റായ്ബറേലിയില്‍ ഇതു വരെ സോണിയാ ഗാന്ധിയാണ് മത്സരിച്ചിരുന്നത്.
ഇത്തവണ സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രിയങ്കയുടെ ആദ്യസ്ഥാനാർഥിത്വം കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലത്തില്‍ നിന്നു തന്നെയായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പായിരുന്നു. റായ്ബറേലിയിലെ സ്ഥാനാർഥിയെ ബിജെപി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസിന്‍റെ മറ്റൊരു ഉരുക്കു കോട്ടയായിരുന്ന അമേഠി കഴിഞ്ഞ തവണ ബിജെപി പിടിച്ചടക്കിയിരുന്നു. ഇത്തവണയും അമേഠിയില്‍ സ്മൃതി ഇറാനി തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സ്മൃതിക്ക് 4,68,514 വോട്ട് ലഭിച്ചപ്പോള്‍ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്.