ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെ താന്‍ പൂര്‍ണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നതെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 2024 ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രിംകോടതി റദ്ദുചെയ്തത്.
രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിന്റെ സ്വാധീനം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. സുപ്രി കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണം. സുപ്രിം കോടതി വിധിയെ ഞാന്‍ പൂര്‍ണ്ണമായി മാനിക്കുന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്.
1,100 രൂപ സംഭാവനയില്‍ നിന്ന് 100 രൂപ പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസിനെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. മൊത്തം 20,000 കോടി ഇലക്ടറല്‍ ബോണ്ടുകളില്‍ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകള്‍ എവിടെപ്പോയി? ടിഎംസിക്ക് 1,600 കോടി, കോണ്‍ഗ്രസിന് 1,400 കോടിയും ലഭിച്ചു. ബിആര്‍എസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും ലഭിച്ചു .303 എംപിമാരുണ്ടായിട്ടും ഞങ്ങള്‍ക്ക് 6,000 കോടിയാണ് ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് 242 എംപിമാര്‍ക്ക് 14,000 കോടിയാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.