സംസ്ഥാനത്ത് കെഎസ്‌ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയ് മാസത്തില്‍ സർവീസ് ആരംഭിക്കും. കെഎസ്‌ആർടിസിയുടെ കീഴില്‍ ആരംഭിക്കുന്ന ബസ്സിന്റെ ആദ്യ സർവീസ് തിരുവനന്തപുരം- കോഴിക്കോട് റൂട്ടില്‍ ആയിരിക്കും.
220 ബസുകളായിരിക്കും ആകെ സർവീസ് നടത്തുക. ഇതില്‍ ആദ്യഘട്ടത്തില്‍ 24 ബസുകളാണ് സർവീസ് നടത്തുക.
പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ബസുകള്‍ രംഗത്തിറക്കുന്നത് ജന്റം ലോ ഫ്ലോർ ബസുകള്‍ ഒഴിവാക്കിയാണ്. ഒരാഴ്ചയ്‌ക്കകം പദ്ധതി വ്യാപിപ്പിക്കും. 42 സീറ്റുകളോട് കൂടിയ ബസ്സിന് പത്തു മീറ്റർ നീളവും ഉണ്ട്. ഇതുകൂടാതെ വൈഫൈ സൗകര്യവും പുഷ്ബാക്ക് സീറ്റും വാഹനത്തിന്റെ പ്രത്യേകതയാണ്. ചെറിയ നിരക്ക് ഈടാക്കിയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക.
പുതിയ നിരക്ക് സൂപ്പർഫാസ്റ്റ് ബസ് നിരക്കിനേക്കാള്‍ നേരിയ കൂടുതലും സൂപ്പർ ഡീലക്സ് എസി ബസ് നിരക്കിനേക്കാള്‍ കുറവുമായിരിക്കും. എസി ലോഫ്ലോർ ബസുകള്‍ ദീർഘദൂര റൂട്ടില്‍ നിന്ന് പിൻവലിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്‌ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷൻ,എയർപോർട്ട് കണക്ടിവിറ്റി എന്നിവയ്‌ക്കും എസി ലോ ഫ്ലോർ ബസുകള്‍ പ്രയോജനപ്പെടുത്തും. പ്രധാന ഡിപ്പോകളില്‍ ആണ് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സിന് സ്റ്റോപ്പുകള്‍ ഉള്ളത്. യഥാർത്ഥ നിരക്കിനേക്കാള്‍ പത്തുരൂപ അധികം നല്‍കി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാർക്ക് ബസ്സില്‍ കയറാൻ സാധിക്കും. മുൻകൂട്ടിറിസർവ് ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ അനുമതി നല്‍കുന്ന ബസ്സില്‍ നിന്ന് യാത്ര ചെയ്യാൻ അനുമതിയില്ല.