തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നിർദേശം.
ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന റെഗുലേറ്ററി കമീഷെൻറ നിർദേശമടക്കം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എൻജിനീയർമാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്ന നിലപാട്.എച്ച്.ആർ ചീഫ് എൻജിനീയർക്കാണ് കെ.എസ്.ഇ.ബി ചെയർമാൻ നിർദേശം നല്‍കിയത്.
തകരാറുകള്‍ യഥാസമയം പരിഹരിക്കാനും അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം നല്‍കാനും എൻജിനീയർമാരുടെ കുറവുണ്ട്. ഇവരുടെ ഒഴിവുകള്‍ നികത്താത്തത് വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും.
നിലവില്‍ അസിസ്റ്റന്റ് എൻജിനീയർ തസ്തികയില്‍ 240 ഒഴിവുകളാണുള്ളത്. 2026 ആകുമ്ബോഴേക്ക് ഇത് 700 ആകും. പി.എസ്.സിക്ക് ഒടുവില്‍ റിപ്പോർട്ട് ചെയ്തത് ആറ് ഒഴിവുകള്‍ മാത്രമാണ്. സബ് എൻജിനീയർമാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിലവില്‍ 400 ഒഴിവുകളാണ് സബ് എൻജിനീയർ തസ്തികയിലുള്ളത്.
സ്ഥാനക്കയറ്റവും വിരമിക്കലും ഉണ്ടാകുന്നതോടെ 2026 ആകുമ്ബോഴേക്കും ഇത് 1000 ആയി വർധിക്കും. സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ പല ഓഫിസുകളിലും ആവശ്യമായ എൻജിനീയർമരെ നിയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.