കൊക്കോ കർഷകർക്ക് തിരിച്ചടി;കിലോയ്ക്ക് ലഭിച്ചിരുന്നത് ആയിരത്തിലധികം രൂപ; ഇനിയും കൂടുമെന്ന് കരുതി കാത്തിരുന്ന കര്‍ഷകര്‍ക്ക് തിരിച്ചടി; മുംബൈയിലും ഗുജറാത്തിലും ആവശ്യക്കാരുണ്ടെങ്കിലും വില കുത്തനെയിടിഞ്ഞു
കട്ടപ്പന: പല വിളകളും വേനലില്‍ കർഷകർക്ക് ദുരിതം നല്‍കിയപ്പോള്‍ താങ്ങായത് കൊക്കോ ആയിരുന്നു. ഈ മാസത്തിന്റെ ആദ്യവാരം 1000 മുതല്‍ 1075 രൂപ വിലയുണ്ടായിരുന്ന കൊക്കോപ്പരിപ്പിന് വില കുത്തനെയിടിഞ്ഞു.
ഉണങ്ങിയ കൊക്കോപ്പരിപ്പിന് ഇപ്പോള്‍ വില 580- 600 രൂപയാണ്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായും വില കുറഞ്ഞു. അടുത്തിടെ ഉണ്ടായ കീടബാധയും അണ്ണാൻ, മരപ്പട്ടി ശല്യവും കാരണം മിക്ക കർഷകരും കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയും ചെയ്തു.
എന്നാല്‍ കുത്തനെയുള്ള വിലയിടിവിന് പിന്നില്‍ ചോക്ലേറ്റ് കമ്ബനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടനില നില്‍ക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. മേയ് മുതല്‍ സെപ്തംബർ വരെയാണ് ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ കൂടുതലായി കൊക്കോ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളില്‍ നിന്ന് പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്ബനികളുടെയും ഏജൻസികള്‍ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.കൊക്കോ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകള്‍ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നത്. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില കുത്തനേ ഇടിഞ്ഞത് വലിയ തിരിച്ചടിയാണുണ്ടായത്.