Kerala NewsPolitics

സഹനസൂര്യൻ വിട പറഞ്ഞു, കൂത്തുപറമ്പ് സമര നായകന്‍ സഖാവ് പുഷ്പന്‍ അന്തരിച്ചു.

Keralanewz.com

തലശേരി : കൂത്തുപറമ്പ് സമരനായകൻ, സമരസൂര്യൻ പുഷ്പൻ വിടവാങ്ങി.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിൽ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) മരണത്തിന് കീഴടങ്ങി

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിലായ പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂത്തുപറമ്പിൽ 1994 നവംബർ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു പുഷ്പൻ്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല് കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള് അലിഡ ഗുവേര ഉൾപ്പെടെ അനേകായിരങ്ങൾ ഇതിനകം മേനപ്രത്തെ വീട്ടിലെത്തി. കൂത്തുപറമ്ബ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള് അധിക്ഷേപിച്ച സന്ദര്ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി. ബാലസംഘത്തിലൂടെയാണ് മനസ്സില് ഇടതുപക്ഷ ആശയം വേരുറച്ചത്. നോർത്ത് മേനപ്രം എൽ പി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്കൂളിൽ എസ്‌എഫ്‌ഐ പ്രവര്ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില് ജോലിക്കാരനായി മാറി. മൈസൂരുവിലും ബംഗളൂരുവിലും കടകളില് ജോലിചെയ്തു. ബംഗളൂരുവിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില് പങ്കെടുത്തത്.

യുഡിഎഫ് സര്ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്. കെ വി റോഷന്, ഷിബുലാല്, ബാബു, മധു എന്നിവര് രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന് തളര്ന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും സമ്മേളനങ്ങളിൽ പലവട്ടമെത്തി.

ഡിവൈഎഫ്‌ഐ നിർമ്മിച്ചു നല്കിയ വീട്ടിലായിരുന്നു താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവർത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന് തലശേരി ടൗണ്ഹാളിലാണ് ഒടുവിലെത്തിയത്. കര്ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില് അഞ്ചാമനാണ് പുഷ്പന്. സഹോദരങ്ങള്: ശശി, രാജന്, അജിത (പുല്ലൂക്കര), ജാനു, പ്രകാശന് (താലൂക്ക് ഓഫീസ് തലശേരി).

Facebook Comments Box