മകളെ കൊന്നതാണ്, “ഞങ്ങള്‍ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിന്റെ കോമ്ബൗണ്ടില്‍ കയറരുതെന്ന് അവനും അമ്മയും പറഞ്ഞു”; ഇന്ദുജയുടെ അച്ഛൻ
തിരുവനന്തപുരം: നവവധുവിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ ശശിധരൻ കാണി. തങ്ങള്‍്് താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടില്‍ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്നും അച്ഛൻ ആരോപിച്ചു.
പാലോട് പെരിങ്ങമ്മല സ്വദേശി ഇന്ദുജയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞങ്ങള്‍ വനവാസി കാണി സമുദായത്തില്‍ പെട്ടവരാണ്. ഇവർ തമ്മിലുള്ള പ്രശ്നം സംസാരിക്കാൻ നമ്മള്‍ ഒന്ന് രണ്ട് മെമ്പർമാരെയും കൂട്ടി വീട്ടില്‍ പോയിരുന്നു. ആദിവാസിയിലുള്ള ഒരുത്തൻമാരും എന്റെ വീട്ടിന്റെ കോമ്ബൗണ്ടില്‍ കയറരുതെന്ന് അവനും അമ്മയും ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വന്നപ്പോള്‍ അവളുടെ കണ്ണിന്റെ താഴെ അടിയുടെ പാടുണ്ടായിരുന്നു. മാനസികമായും തകർന്നിരുന്നു, അച്ഛൻ ശശീധരൻ കാണി പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്വകാര്യ ലാബിലെ ജീവനക്കാരിയായ ഇന്ദുജയെ നാല് മാസം അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി.
അഭിജിത്തിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പാലോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിക്ക് ശേഷം മകള്‍ നിരന്തരം പീഡനത്തിനിരയായെന്നും കുടുംബം ആരോപിക്കുന്നു