കെപിസിസി പുനഃസംഘടന; തിരക്കിട്ട ചര്‍ച്ചകളുമായി കെ.സുധാകരൻ, എ കെ ആന്‍റണിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകള്‍ നടന്നിട്ടില്ലെന്ന് നേതാക്കള്‍ ആവർത്തിച്ചു പറയുമ്പോഴും, കെപിസിസി പ്രസിഡന്‍റ് കെ.
സുധാകരൻ തിരക്കിട്ട ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ രാത്രി മുതിർന്ന നേതാക്കളായ എ.കെ ആന്‍റണിയെയും രമേശ് ചെന്നിത്തലയെയും വീടുകളിലെത്തി സുധാകരൻ കണ്ടു. കൂടിക്കാഴ്ചകളില്‍ പുനഃസംഘടനയും ചർച്ച ചെയ്തു വെന്നാണ് ലഭിക്കുന്ന വിവരം.
കെപിസിസി പ്രസിഡന്‍റ് മാറിയാല്‍ പ്രതിപക്ഷ നേതാവും മാറണമെന്ന കടുത്ത നിലപാട് സുധാകരൻ പക്ഷം എടുത്തതോടെ വഴിമുട്ടിയ പുനഃസംഘടനാ ചർച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.
മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ലെങ്കിലും ഏറെ നേരം നീണ്ടുനിന്ന കൂടിക്കാഴ്ചകളാണ് ഇന്നലെ രാത്രി സുധാകരൻ നടത്തിയത്. ആദ്യം രമേശ് ചെന്നിത്തലയുടെ വീട്ടിലും തുടർന്ന് എ.കെ ആന്‍റണിയുടെ വീട്ടിലുമായിരുന്നു ചർച്ചകൾ. ഇരുവരുമായും നടന്ന കൂടിക്കാഴ്ചകളില്‍ പുനഃസംഘടന ചർച്ചയായെന്നാണ് ലഭിക്കുന്ന വിവരം. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് മാറ്റമുണ്ടാവണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍, അത് വേണ്ടെന്ന നിലപാടിലാണ് സുധാകരപക്ഷത്തെ നേതാക്കൾ. അങ്ങനെ മാറ്റം വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് കൂടി മാറട്ടെ എന്നാണ് അവർ പറയുന്നത്. ഇതിനിടെയാണ് പിന്തുണ തേടി മുതിർന്ന നേതാക്കളുടെ അടുത്ത് തന്നെ സുധാകരനെത്തുന്നത്.
പ്രസിഡന്‍റ് മാറാതെ കെപിസിസിയില്‍ നിലവിലുള്ള ജംബോ പട്ടിക പുനഃസംഘടിപ്പിക്കാനും സുധാകരൻ നീക്കങ്ങൾ നടത്തുന്നുണ്ട്. കൂടാതെ ഡി.സി.സികളും പുനഃസംഘടിപ്പിക്കും. ഇതില്‍ കൃത്യമായ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യവും. ഇക്കാര്യവും ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ചർച്ചയായെന്നാണ് വിവരം. കഴിഞ്ഞ ബ്ലോക്ക് പുനഃസംഘടനയില്‍ ഉയർന്നുകേട്ടത് പോലെ പരാതികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് സുധാകരന്‍റെ ശ്രമം. എന്നാല്‍ മാറ്റം പ്രസിഡന്‍റ് സ്ഥാനത്തും വേണമെന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെല്ലും അയഞ്ഞിട്ടില്ല.
സതീശനും സുധാകരനും തമ്മിലുള്ള പോര് ഉടനൊന്നും ശമിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.